എന്‍റെ സ്വപ്‌നങ്ങള്‍ എന്‍റെതു മാത്രമാണ്. ഒരു പക്ഷെ, ഒരിക്കലും യാഥാര്‍ത്യമാകാത്തവ !എങ്കില്‍ക്കൂടി അവയെനിക്ക് പ്രിയപ്പെട്ടതാണ്; സ്വപ്നങ്ങള്‍ക്കുമപ്പുറത്തുള്ള ലോകത്തിലേക്ക് യാത്രയാകും വരെ.....


Monday 31 October 2011

പൂത്ത ഗുല്‍മോഹര്‍ മരത്തിന്‍റെ ചുവട്ടില്‍ 
ഋതുഭേദങ്ങളറിയാതെ  കാത്തുനില്‍ക്കുന്ന പെണ്‍കുട്ടി!                                                                                       (ഗുല്‍മോഹര്‍ )




അവള്‍ കാത്തു നില്‍ക്കുകയാണ്, 
ഉതിര്‍ന്നുവീണ   രക്തപുഷ്പങ്ങളുടെ   പട്ടുമെത്തയ്ക്ക്  മീതെ
കൊഴിഞ്ഞു വീണ ശിശിരത്തിനുമപ്പുറം
വര്‍ണ്ണാഭമായ മറ്റൊരു വസന്തോല്‍സവത്തിനായ്...........    
ആരവങ്ങളും ബഹളങ്ങളുമില്ലാതെ തികച്ചും ശാന്തമായ , 
 അവളുടെതു മാത്രമായ ഒരു   പൂക്കാലത്തിനായി..
കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി,
ചുണ്ടുകളില്‍ ഒളി മങ്ങാത്ത പുഞ്ചിരിയുമായി  ..
മനസ്സില്‍ സ്നേഹത്തിന്‍റെ വെളിച്ചവുമായി,
ഹൃദയത്തില്‍ സ്നേഹമേല്‍പ്പിച്ച മുറിവുകളുമായി,
വെളുത്ത മെഴുതിരി പോലെ,
           ഉരുകിയൊലിക്കുമ്പോഴും ശാന്തയായി... തീര്‍ത്തും ശാന്തയായി....
 

Sunday 30 October 2011

കാലഭേദങ്ങള്‍



അന്ന്...

  രാത്രികളില്‍ നിലാവ് പെയ്തിരുന്നു..
 ചെറിമരങ്ങള്‍ മഞ്ഞുപുതപ്പ് അണിഞ്ഞിരുന്നു  ..
 സ്വപ്‌നങ്ങള്‍ ഗുല്‍മോഹര്‍ മരങ്ങളെ ചുവന്ന പട്ടുടുപ്പിച്ചിരുന്നു..
നിറയെ പൂത്ത ശീമക്കൊന്നയിലിരുന്നു 
      വാനമ്പാടികള്‍ ആഹ്ലാദഗീതം ആലപിച്ചിരുന്നു.....  
    മഴനൂലുകളാല്‍ ആകാശം ഭൂമിയെ തന്റെ പ്രണയം അറിയിച്ചിരുന്നു..


   ആകാശം നിറയെ പ്രതീക്ഷയുടെ പൂത്താരകള്‍...........      

ഇന്ന്.....
  നിലാവ് പെയ്യാത്ത ഭീതി ജനകമായ രാത്രികള്‍..
  ജരാനരകള്‍ ബാധിച്ചു വൃദ്ധയായ ചെറിമരം.........
  സ്വപ്നഭംഗങ്ങളുടെ  മരുഭൂമിയില്‍ മാറാല കെട്ടിയ കൊമ്പുകളില്‍ 
  വാകമരത്തിന്റെ നെടുവീര്പുകള്‍ കേട്ട് ചരമഗീതമാലപിക്കുന്ന കഴുകന്മാര്‍..
  നഷ്ടപ്രണയമോര്‍ത്തു  കരയാന്‍ പോലുമാകാതെ കണ്ണീര്‍ വറ്റിയ ആകാശമേഘങ്ങള്‍..
  നിരാശയുടെ ആകാശം നിറയെ കറങ്ങി നടക്കുന്ന ധൂമകേതുക്കള്‍....
  
ഇനി....... 
   മുന്നില്‍ ശൂന്യത , ശൂന്യത മാത്രം...!!
   ഉത്തരം കിട്ടാത്ത ശൂന്യത......
    
  

മഴയിലലിഞ്ഞ്...

   നിനച്ചിരിക്കാതെയാണ് മഴ പെയ്തത്!
ഒരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല...
ഒരു ഇലയനക്കത്തിലോ  , കിളിനാദത്തിലോ , കാറ്റിന്‍റെ കിന്നാരത്തിലോ മണ്ണിന്‍റെ നെടുവീര്‍പ്പിലോ  ഒക്കെ മഴയുടെ വരവ് അവള്‍ അറിയാറുണ്ട്.
ഒരിക്കലും മുന്‍കൂട്ടി  പറയാതെ മഴയെത്തിയിട്ടില്ല. അല്ലെങ്കില്‍, പറയാതെ തന്നെ മഴ വരുന്നുവെന്ന് അവള്‍ക്കറിയാമായിരുന്നു..
കാരണം അവള്കെന്നും മഴയെ ഇഷ്ടമായിരുന്നു........., മഴ അവളുടെ ഉറ്റ തോഴിയായിരുന്നു.
മഴയറിയാത്ത രഹസ്യങ്ങളൊന്നും അവള്‍ക്കില്ലായിരുന്നു....... മഴയില്‍ അവളുടെ ജീവതാളമുണ്ടായിരുന്നു..

  അവളുടെ നിറം മഴമേഘങ്ങളുടെത്!!
  ഗന്ധം മഴ നനഞ്ഞ മണ്ണിന്റേതു    ..!
  സ്വരം മഴയുടെ സംഗീതം പോലെ ..!
  മുഖം പൂവിതളിലെ മഴത്തുള്ളി പോലെ.!
  വസ്ത്രങ്ങള്‍ മഴനൂലുകലാല്‍  നെയ്തത് ..!  
 പാദസരം മഴത്തുള്ളികള്‍ കോര്‍ത്തത്..!
അവള്‍ മഴയായിരുന്നു !

  അത്രമേല്‍ അഭേദ്യമായ ഹൃദയബന്ധം..
എന്നിട്ടും,.....
അന്ന് കത്തുന്ന വെയിലായിരുന്നു..
അവശേഷിച്ച ഒരേയൊരു മരത്തിന്റെ തണല്‍ പറ്റി നില്‍ക്കയായിരുന്നു അവള്‍.
പെട്ടെന്നാണ് മഴ ആഞ്ഞു പെയ്തത്, വീണ്ടും വീണ്ടും മഴ ശക്തി പ്രാപിച്ചു. 
ആഞ്ഞു പതിക്കുന്ന മഴത്തുള്ളികള്‍ താങ്ങാനാവാതെ തണല്‍ മരം തല കുനിച്ചു.
മഴമുത്തുകള്‍ അവളെ പൊതിഞ്ഞു, 
അവളുടെ ഗന്ധം മണ്ണില്‍ അലിഞ്ഞു; സ്വരം മഴയിരമ്പത്തിലും.
അവള്‍ മഴയിലലിഞ്ഞു, മഴയായി പെയ്തിറങ്ങി,
പൊട്ടിപ്പോയ പാദസരത്തിന്റെ പളുങ്കു മണികള്‍ മാത്രം അവളെ കാത്തിരുന്നു...
    ചേമ്പിന്‍ താളിലെ മഴമുത്തുകളായി ...... 
ഒരു തുള്ളി കണ്ണുനീര്‍ എന്നും എന്‍റെ ഹൃദയത്തില്‍ ഉണ്ടായിരിക്കും;
നീ നല്‍കിയ സ്നേഹത്തിന്‍റെ ഒരു നനുത്ത മഞ്ഞുതുള്ളിയായ്....
വാത്സല്യത്തിന്റെ ഒരു തൂവല്സ്പര്‍ശമായി .......... 
നിനക്കായ്‌ മറ്റൊന്നും എനിക്ക് നല്കാനില്ലല്ലോ, 
                                ഒരു തുള്ളി കണ്ണുനീരല്ലാതെ .......!!

Friday 28 October 2011

തിരികെ യാത്ര


ഈ യാത്ര എനിക്കൊരു  തിരിച്ചുപോക്കാണ് ,
പാതി വഴിയിലെന്ഗോ   നഷ്ടമായതിനെ തേടി 
       ഭൂതകാലതിന്റെ അഗാധതകളിലെക്കുള്ള  തിരിച്ചുപോക്ക് ...
ഇളവെയില്‍ പെയ്ത സായഹ്നങ്ങളിലെവിടെയോ കേട്ടുമറന്ന   
      വിരഹാര്‍ദ്രമായ ഒരു കുയില്‍പ്പാട്ടിന്റെ      ഈണം തേടി......
ഒരു രാത്രി മറന്നുവെച്ച നീര്തുള്ളിയുടെ ഭാരം താങ്ങാതെ 
     ഇതളടര്‍ന്ന പവിഴമല്ലിയിലെ  ഇനിയും വറ്റാത്ത തേന്‍ തുള്ളി തേടി.... 
വസന്തം മറന്ന ഗുല്‍മോഹറിന്റെ നെറ്റിയില്‍
                    ചാര്‍ത്താന്‍ ഒരു നുള്ള് കുങ്കുമം തേടി......
കൊടിയ വേനലിന്റെ ദാഹം തീര്‍ക്കാന്‍ 
ഇനിയും ജനിക്കാത്ത മഴ മുകിലുകള്‍ തേടി....
വാടിക്കരിഞ്ഞ സൌഹൃദത്തിന്റെ 
               എന്നോ പൊലിഞ്ഞു പോയ  സുഗന്ധം തേടി.......
തിരികെഎത്താത്ത ഗന്ധര്‍വനേയും കാത്തു 
കാട്ടു ചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന രാജകുമാരിയെ തേടി..... 

Thursday 27 October 2011

സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍ എന്‍റെ ജീവിതം തന്നെയാണ്. ഉറക്കത്തിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന പക്ഷിയെ പോലെ ,, മനസിന്‍റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍....
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക് ... 
ഒത്തിരി സ്വപ്‌നങ്ങള്‍...   നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത് .....
 പൂവിന്‍റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത്....
ശ്.. ശ്..
ഇനി ഞാനൊരു സ്വപ്നം കാണട്ടെ..

ഒരു ചുവടുവെപ്പ്. ..

നമസ്കാരം.. 
 ഞാന്‍ അവന്തിക ഭാസ്കര്‍. ഈ അത്ഭുത ലോകത്തേക്ക് ആദ്യമായി വരുകയാണ്. കൂടുതലൊന്നും പറയാനില്ല.